Kerala
കൊച്ചി: കേരള കോൺഗ്രസ്-എം യുഡിഎഫിലേയ്ക്ക് വരുമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജോസ് വരുന്ന കാര്യമല്ല വിസ്മയമെന്നും തെരഞ്ഞെടുപ്പിന് മുൻപ് അത് കാണാമെന്നും സതീശൻ പറഞ്ഞു.
"യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തും. വ്യക്തികളും പാർട്ടികളുമടക്കം വരും. വിസ്മയം എന്താണെന്ന് ഞങ്ങളാണ് പറയേണ്ടത്. ഐഷാ പോറ്റി വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ അത് വിസമയം ആകുമായിരുന്നോ. കാത്തിരുന്നാൽ ഇനിയും വിസ്മങ്ങൾ കാണാം.'-സതീശൻ പറഞ്ഞു.
കേരള കോൺഗ്രസ്-എം വരുന്ന കാര്യമാണ് വിസ്മയം എന്നൊക്കെ പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. യുഡിഎഫിന്റെ നേതാക്കളാരും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല. എല്ലാ ദിവസവും വന്ന് വിസ്മയത്തിന് കുറിച്ച് പറയേണ്ട കാര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എന്തായാലും കൂടൂതൽ പേർ യുഡിഎഫിൽ എത്തുമെന്നും സതീശൻ ആവർത്തിച്ചു.
Kerala
തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിലെത്തിയതിന് പിന്നാലെയുണ്ടായ വിമർശനങ്ങളിൽ പ്രതികരിച്ച് മുൻ എംഎൽഎ ഐഷ പോറ്റി. വർഗ വഞ്ചക എന്ന് വിളിക്കുന്നവർ മറ്റ് പാർട്ടിയിൽ നിന്ന് സിപിഎമ്മിലേക്കെത്തിയ സരിന്റെയും ശോഭന ജോർജിന്റെയും കാര്യമോർക്കണമെന്ന് ഐഷ പോറ്റി പറഞ്ഞു.
എല്ലാം തന്നെന്ന് പറഞ്ഞ പാർട്ടി ഇന്നില്ലെന്ന് പറഞ്ഞ ഐഷ പോറ്റി കൂടുതൽ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. ഐഷ പോറ്റിക്ക് അധികാരമോഹമാണെന്നും വഞ്ചനാപരമായ സമീപനം കാണിച്ചുവെന്നുമായിരുന്നു സിപിഎം നേതാക്കളുടെ വിമര്‍ശനം.
സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയും ഐഷ പോറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ലെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ വിമർശനം.
Kerala
കൊല്ലം: കൊട്ടാരക്കര മുൻ എംഎൽഎ കോൺഗ്രസിൽ ചേർന്നതിൽ പ്രതികരിച്ച് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. വ്യക്തിപരമായി അടുപ്പമുള്ള ആളാണ് ഐഷാ പോറ്റിയെന്നും പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നുവെന്നും എംഎ ബേബി പറഞ്ഞു.
ഐഷാ പോറ്റിയെ അവഗണിച്ചു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് അറിയില്ല. മൂന്നുതവണ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. മതിപ്പ് ഉണ്ടാക്കുന്ന തീരുമാനം അല്ല ഇതെന്നും പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നെന്നും ബേബി പറഞ്ഞു.
എതിർ പാളയത്തിലേക്ക് പോകുന്നത് വാർത്തയാക്കാൻ കഴിയുന്ന രീതിയിൽ അവസരം നൽകിയത് സിപിഎം ആണ്. പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നു. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലെ ഐഷാ പോറ്റിയുടെ പോക്ക് ഒരു തരത്തിലും ബാധിക്കില്ലെന്നും ബേബി വ്യക്തമാക്കി.
കൊട്ടാരക്കരയിൽ ഉണ്ടായ ഈ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ല. ഐഷാ പോറ്റി ആര്‍എസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങൾ നടത്തിയെന്ന് അറിയുന്നു. അതൊക്കെ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതാണെന്നും ബേബി കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: കേരള കോൺഗ്രസ്-എം എൽഡിഎഫ് വിടില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ്-എം അധ്യക്ഷനായ ജോസ് കെ. മാണി തന്നെ വ്യക്തമാക്കിയതാണെന്നും വാസവൻ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് നേരിട്ടും അവർ ഇക്കാര്യം അറിയിച്ചതാണെന്നും വാസവൻ കൂട്ടിച്ചേർത്തു.
കനഗോലുവിന്റെ ഉപദേശ പ്രകാരമാണ് ചില മാധ്യമങ്ങൾ വഴി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. വരില്ലെന്ന് പറഞ്ഞിട്ടും കോൺഗ്രസ് കേരള കോൺഗ്രസിന്റെ പിന്നാലെ നടക്കുകയാണ്. ആത്മവിശ്വാസക്കുറവ് കൊണ്ടാണ് ഇത് ചെയ്യുന്നത്. കോൺഗ്രസിൽ തമ്മിൽ തല്ലും കടിപിടിയുമാണെന്നും വാസവൻ പറഞ്ഞു.
കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിനെ കുറിച്ചും വാസവൻ പ്രതികരിച്ചു. ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനമനാണെന്നാണ് വാസവൻ പറഞ്ഞത്. ഐഷ പോറ്റിയുടെ മാറ്റം കാരണം ഒരു ക്ഷീണവും പാർട്ടിക്ക് സംഭവിക്കില്ലെന്നും വാസവൻ വ്യക്തമാക്കി.
Kerala
കൊല്ലം: ഐഷ പോറ്റി വർഗവഞ്ചകയെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങളോടുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമെന്നാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഐഷ പോറ്റിക്ക് പാർട്ടിയിൽ നിന്നും വിട്ടുപോകാനുള്ള യാതൊരു രാഷ്ട്രീയ സാഹചര്യവും കൊല്ലത്ത് ഇല്ല. പാർട്ടി ദീർഘകാലമായി എല്ലാവിധ അംഗീകരങ്ങളും നൽകി ചേർത്ത് പിടിച്ച് വളർത്തിയയാളാണ് ഐഷ പോറ്റി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് തവണ എംഎൽഎ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം, മഹിള അസോസിയേഷന്റെ എക്സിക്യുട്ടീവ് എന്നിങ്ങനെ സംഘടനാ തലത്തിലും ബഹുജന സംഘടനാ തലത്തിലും പാർട്ടി തലത്തിലും ജനാധിപത്യ വേദികളിലും അർഹതപ്പെട്ടതിന് അപ്പുറമുള്ള സ്ഥാനമാനങ്ങൾ നൽകിയതാണ് കൊല്ലത്തെ പാർട്ടിയും സംസ്ഥാന നേതൃത്വവും.
പെട്ടന്ന് ഇങ്ങനെയൊരു തീരുമാനമെടുത്ത് മാറുക എന്ന് പറയുന്നത് യാതൊരു ന്യായവുമില്ല. ഞാൻ ഇങ്ങനെ മാറുമ്പോൾ സഖാക്കൾ വർഗ വഞ്ചക എന്ന് തന്നെ വിളിക്കുമായിരിക്കുമെന്ന് ഐഷ പോറ്റി പറഞ്ഞത് കേട്ടു. അവർ അത് പ്രതീക്ഷിക്കുന്നത് കൊണ്ടാണ് അപ്രകാരം പറഞ്ഞത്.
ഞാൻ ജനങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നതെന്ന് ഐഷപ പോറ്റി പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി നിൽക്കുന്ന ഒരാൾക്ക് എങ്ങനെയാണ് കോൺഗ്രസിൽ ചേരാൻ കഴിയുക. കോൺഗ്രസ് മനുഷ്യരുടെ ഏത് പ്രശ്നത്തിനാണ് കൂടെ നിന്നിട്ടുള്ളത്. സ്ഥാനമാനങ്ങൾ ഒരാളെ എങ്ങനെ വഷളാക്കുമെന്നതിന്റെ ഉദാഹരണമാണ് ഐഷ പോറ്റി.
രാജ്യത്തെ ഏക ബദലാണ് കേരളത്തിലെ ഇടതുപക്ഷ മുന്നണി ഗവൺമെന്റ്. ആ ബദലിന് എതിരെ നിൽക്കുന്ന ഏതൊരു നീക്കവും തൊഴിലാളികളോടും കർഷകരോടും നാടിനോടുമുള്ള വഞ്ചനയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പക്ഷെ അതിനെ നേരിടാനുള്ള കരുത്ത് ഈ ജില്ലയിലെ പ്രസ്ഥാനത്തിനുണ്ടെന്നും ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനു കനത്ത തിരിച്ചടി. മുതിർന്ന നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ ഐഷ പൊറ്റി കോൺഗ്രസിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫാണ് ഐഷ പോറ്റിക്ക് അംഗത്വം നൽകിയത്.
കോൺഗ്രസിന്റെ രാപ്പകൽ സമരത്തിന്റെ വേദിയിലെത്തിയാണ് അംഗത്വം സ്വകരിച്ചത്. സമരവേദിയിലെത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് നേതാവ് വി.ഡി. സതീശൻ സ്വീകരിച്ചു. ഐഷ പോറ്റി കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.
പ്രതിപക്ഷ നേതാവുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ ഐഷ പോറ്റിക്കു സിപിഎം സീറ്റ് നിഷേധിച്ചിരുന്നു.
കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിൽ വളരെ മ്ലേച്ഛമായ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി പറഞ്ഞു. പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിതെന്നും അവർ കോൺഗ്രസ് സമരവേദിയിൽ പറഞ്ഞു.
ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രമായിരുന്നു പ്രശ്നം. ആരെയും കുറ്റം പറയാൻ ഇഷ്ടമല്ല. ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടാൻ പ്രശ്നം എന്താണ്? വർഗ വഞ്ചക എന്ന് വിളിച്ചേക്കും. എപ്പോഴും മനുഷ്യപക്ഷത്തായിരിക്കുമെന്നും ഐഷ പോറ്റി കൂട്ടിച്ചേർത്തു.
Kerala
ജോൺസൺ വേങ്ങത്തടം
കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. ഐഷ പോറ്റി കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നത്. ഇന്നു കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണപ്രഭാഷണമാണ് നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്നു കുറച്ചുകാലമായി പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയാണ് ഐഷ പോറ്റി. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവെന്നായിരുന്നു അവര്‍ നേതൃത്വത്തെ അറിയിച്ചത്, സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാസമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടു. നിലവിൽ സിപിഎമ്മിന്റെ ഒരു ഘടകത്തിലുമില്ല. അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഐഷ പോറ്റിയെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയത് ഇക്കൊല്ലമാദ്യമായിരുന്നു. കോൺഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്പിൽ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ ഈ അഭ്യൂഹം ശക്തമായി. പാർട്ടിയുടെ വാതിലുകൾ ഐഷ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്നു പ്രമേയത്തിൽ പറഞ്ഞിരുന്നു. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കുമെന്നും പ്രചാരണമുണ്ടായി.
ഇപ്പോൾ കോൺഗ്രസ് പരിപാടിയിൽ എത്തുന്നതോടെ അവരുടെ കോൺഗ്രസ് പ്രവേശം വീണ്ടും ചർച്ചയായിരിക്കുകയാണ്. വർഷങ്ങളോളം കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്ത ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് ഐഷ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടർച്ചയായി മൂന്നുതവണ അവർ കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്തു.
തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചു ജയിച്ചവരെ മാറ്റിനിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. ഐഷ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിക്കാനായാല്‍ അതു യുഡിഎഫിന് ഗുണകരമാവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.
താന്‍ നിയമസഭാംഗമായിരുന്ന കാലത്തെ ബന്ധത്തിന്റെ പേരിലാണ് ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്നുമാണ് ഐഷ പോറ്റിയുടെ പ്രതികരണം.